ശൂന്യത
വിണ്ടുകീറിയ ഹൃദയത്തിൽ
ചോര കട്ടപിടിച്ച വടുക്കളിലേയ്ക്ക്
അഴുക്ക് വെള്ളം ഇരച്ചുകയറി.
മഴനനഞ്ഞുകുതിർന്ന്
വാലുതാഴ്ത്തിയോടിയ നായ
ചാടിയചാട്ടത്തിൽ
ഓടവക്കിൽ നിന്നൊരു മണ്ണുരുള
ഹൃദയത്തിൻ്റെ നെഞ്ചത്തേക്ക്.
ഓടയിൽ ഒലിച്ചുവരുന്നത്
എന്തേതെന്നറിയാതെ,
കണ്ണിൽവീണ പൊടി
വെള്ളം കൊണ്ടുപോയ ആച്ചിൽ
ഹൃദയം ഒന്നുകൂടി മിടിച്ചുനോക്കി.
അകലെ ആർക്കോ വേണ്ടി
സൈറനിട്ടാേടിയ
ആംബുലൻസിൻ്റെ ഒച്ചതട്ടി
ആ മിടിപ്പും
തൊണ്ടയിൽ നിന്നും
മുകളിലേയ്ക്കെത്താതെ ശമിച്ചു.
പാവം ഹൃദയം...
ഒച്ചയില്ലാതായ അതിനെ
ആരു കേൾക്കാൻ!
ഹരികൃഷ്ണൻ ജി.ജി.
15/02/2026.
Comments
Post a Comment